✦ ബാവ അനുസ്മരണം
ഒരു ലഘു അനുസ്മരണം — ഫാ. ഒ. വി. ഏലിയാസ്
പഴഞ്ഞി ഇടവകയിൽ മങ്ങാട് ദേശത്ത് കൊള്ളന്നൂർ ശ്രീ. ഐപ്പിൻ്റെയും കുഞ്ഞിറ്റീയുടെയും മകനായി 1946 ആഗസ്റ്റ് 30ന് പോൾ ജനിച്ചു. മങ്ങാട് ഒരു സ്വതന്ത്ര ഇടവക ഉണ്ടായ നാൾ മുതൽ പോളിൻ്റെ കുടുംബം മങ്ങാട് പള്ളിയിൽ ഇടവകക്കാരായി.
'മുല്ലപ്പൂം പൊടിയേറ്റ് കിടക്കും കല്ലിനും ഉണ്ടാം ഒരു സൗരഭ്യം' എന്ന പോലെ കുടുംബ പ്രാർത്ഥന, നോമ്പ്, ആരാധനയിലുള്ള സംബന്ധം എന്നിങ്ങനെ ആത്മീയ കാര്യങ്ങളിൽ സുഗന്ധം പരത്തിയിരുന്ന കുടുംബാന്തരീക്ഷം പോളിൻ്റെ ആത്മീയ വളർച്ചയിൽ വളരെ സ്വാധീനം ചെലുത്തി.
Fr. K.I. Paul (പോൾ) മാതാപിതാക്കളോടൊപ്പം
SSLC പാസ്സായതിനെ തുടർന്ന് പോൾ തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ നിന്ന് ഡിഗ്രി പാസ്സായി. ഓർത്തഡോക്സ് സഭയുടെ ആരാധനയും വിശ്വാസവും ചെറുപ്പത്തിലേ ജീവിതത്തിൽ ആഴമായി വേരൂന്നിയിരുന്നതിനാൽ സഭയ്ക്ക് വേണ്ടി ജീവിക്കണമെന്ന ചിന്ത പോളിൻ്റെ മനസ്സിൽ രൂപപ്പെട്ടു. ഡിഗ്രി പാസ്സായതിനെ തുടർന്ന് കൊച്ചി ഭദ്രാസനത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയായി വൈദീക സിമ്മനാരിയിൽ ചേർന്നു.
ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തുടങ്ങി പ്രഗൽഭ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സിമ്മനാരി പഠനം പൂർത്തിയാക്കി. പോളിൻ്റെ ആത്മാർത്ഥതയും, നിഷ്ക്കളങ്കതയും, സൗഹൃദ സംഭാഷണവും, സഭാ സ്നേഹവും എല്ലാം അദ്ധ്യാപകരിലും സതീർത്ഥ്യരിലും മതിപ്പുളവാക്കിയിരുന്നതായി സാക്ഷ്യമുണ്ട്. സിമ്മനാരി പഠനശേഷം 1973 ജൂൺ 2-ന് കശീശ്ശാ പട്ടം സ്വീകരിച്ചു.
സെൻ്റ് മേരീസ് പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന കാലത്ത്
സിമ്മനാരി കാലത്ത് — Fr. K.I. Paul (centre)
1982 ഡിസംബർ 28ന് തിരുവല്ലായിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസ്സിയേഷൻ മറ്റ് നാലുപേരോടൊപ്പം പോളച്ചനെയും മേൽപ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1985 മെയ് 15ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്കോപ്പായി അഭിഷേകം ചെയ്തു. 1985 ആഗസ്റ്റ് 1ന് കുന്നംകുളം ഭദ്രാസനത്തിൻ്റെ പ്രഥമ സാരഥിയായി നിയമിതനായി. 1991 ഒക്ടോബർ 25ന് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.
ശിലാസ്ഥാപനം — Foundation stone laying at St. Mary's
2006 ഒക്ടോബർ 12ന് ചേർന്ന മലങ്കര അസോസ്സിയേഷൻ കിഴക്കിൻ്റെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. 2010 നവംബർ 1ന് പരുമലയിൽ വച്ച് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി മലങ്കര സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു.
കാൽ കഴുകൽ ശുശ്രൂഷ — സെൻ്റ് മേരീസ് പള്ളി
പ. കാതോലിക്കാ ബാവായായി സ്ഥാനാരോഹണം ചെയ്തതിനുശേഷം സെൻ്റ് മേരീസ് ഇടവകയിലെ സ്വീകരണം
2012 നവംബർ 25ന് പരിശുദ്ധ ബാവായുടെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ കാതോലിക്കാ ശതാബ്ദി ആഘോഷ നസ്രാണി സംഗമത്തിൽ ഇന്ത്യയുടെ മുൻ പ്രസിഡൻ്റ് ഡോ. അബ്ദുൽ കലാം, ദലൈ ലാമ, മറ്റ് വിശിഷ്ടാതിഥികൾ സംബന്ധിച്ചു:
കുരിശിൻ തൊട്ടി / ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം — പ. ബാവായുടെ കാർമ്മികത്വത്തിൽ
വ്യവഹാരരഹിതവും ശാശ്വത സമാധാനവുമുള്ള മലങ്കര സഭ എന്നതായിരുന്നു ബാവായുടെ അഭിലാഷം.
2011ലെ ഭരണഘടന ഭേദഗതി വഴി ഇടവക നയരൂപീകരണത്തിലും ഭരണത്തിലും സ്ത്രീകളുടെ പങ്ക് സുപ്രധാനമാണെന്ന് ഉറപ്പുവരുത്തി. ഇടവകയുടെ കൈസ്ഥാനി, സെക്രട്ടറി, ഓഡിറ്റർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങി എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെടുവാൻ സ്ത്രീകൾക്ക് അനുവാദം ലഭിച്ചു.
ആഗോള ക്രൈസ്തവ സഭാ തലത്തിൽ അറിയപ്പെടുന്ന ഒരു സഭാ പിതാവായിരുന്നു പ. ബാവ. 2012ൽ കൈറോയിൽ കോപ്റ്റിക് ഓർത്തഡോക്സ് സഭ തലവൻ പ. തേവോദ്രോസ് രണ്ടാമൻ്റെ സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിച്ചു. 2013ൽ പ്രത്യേക ക്ഷണിതാവായെത്തി പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 2019ൽ റഷ്യൻ പാത്രിയാർക്കീസ് പരിശുദ്ധ കിറിൽ ബാവായുമായി മോസ്‌കോയിൽ ഉഭയകക്ഷി ബന്ധ സമിതി രൂപീകരിച്ചു.
2018 മാർച്ച് 23-ാം തീയതി ദേവലോകം അരമന ചാപ്പലിൽ വച്ച് പ. ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂറോൻ കൂദാശ നടത്തപ്പെട്ടു. കൂദാശയിൽ സംബന്ധിക്കേണ്ട വൈദികരുടെ നിശ്ചിത സംഖ്യയിൽ ഒരാളായി എനിക്കും പങ്കാളിയാകുവാൻ സാധിച്ചത് നന്ദിയോടെ സ്മരിക്കുന്നു.
പ. പിതാവിൻ്റെ സ്വപ്ന പദ്ധതിയായ 'സെൻ്റ് ഗ്രിഗോറിയോസ് ഇൻ്റർനാഷണൽ കാൻസർ കെയർ സെൻ്റർ പരുമല' ഇന്ന് ആതുര സേവന രംഗത്ത് ഉന്നത നിലവാരം പുലർത്തുന്നു. ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാൻ പിതാവ് കാണിച്ച മഹാ മനസ്കത തലമുറ തിരിച്ചറിയേണ്ടതാണ്.
ലളിതമായ ജീവിതം നയിച്ച തിരുമേനി തൻ്റെ ജീവിതയാത്രയിൽ വിശുദ്ധ ജീവിതം കൊണ്ടും, സ്വഭാവ ശുദ്ധി കൊണ്ടും, സഭാ സ്നേഹം കൊണ്ടും പടിപടിയായി ഉയർന്ന് സർവ്വ സമ്മതനായി സഭയുടെ അമരക്കാരനായി.
2019 ഡിസംബറിൽ തിരുമേനി കാൻസർ രോഗ ബാധിതനാണെന്നറിഞ്ഞു. "എൻ്റെ ചികിത്സ പരിശുദ്ധ പരുമല തിരുമേനിയുടെ സാന്നിധ്യമുള്ള പുണ്യഭൂമിയിലെ ആശുപത്രിയിൽ മതി" എന്നത് തിരുമേനിയുടെ ഉറച്ച തീരുമാനമായിരുന്നു.
ജൂലൈ 11ന് ശ്വാസനില താഴ്ന്ന് വന്നു. രാത്രി നമസ്കാരത്തിൻ്റെ അവസാനം മാലാഖമാരുടെ സ്തുതിപ്പ് ചൊല്ലിക്കൊണ്ടിരിക്കെ ഹൃദയ മിടിപ്പ് നിലച്ചു. തിരുമേനി സ്വർഗ്ഗ സന്നിധിയിലേക്ക് യാത്രയായി.
ജൂലൈ 13ന് വൈകുന്നേരം ശുശ്രൂഷകളെല്ലാം പൂർത്തീകരിച്ച് കാലം ചെയ്ത മറ്റ് ബാവൻമാരുടെ കബറിടങ്ങളോട് ചേർന്ന് സംസ്കരിച്ചു. പരിശുദ്ധ പിതാവിൻ്റെ മദ്ധ്യസ്ഥത നമുക്ക് എന്നും കാവലായിരിക്കട്ടെ.
അവിടെ നിന്നാണ് സേവേറിയോസ് തിരുമേനിയുടെ കൽപ്പന പ്രകാരം പോളച്ചൻ നമ്മുടെ പള്ളിയിൽ വികാരി ഒ. വി. ഏലിയാസ് അച്ചൻ്റെ സഹവികാരിയായി 1975 ജൂലൈ മാസത്തിൽ നിയമിതനാകുന്നത്. സഭാ സംബന്ധ കേസുകൾക്ക് മൊഴി നൽകുവാനായി പ. മാർത്തോമ്മ മാത്യൂസ് പ്രഥമൻ ബാവ നമ്മുടെ പള്ളിയിൽ കുറെ നാൾ താമസിക്കുവാൻ ഇടയായി. സുന്ദരനും സുമുഖനുമായ ആ യുവ വൈദികൻ ബാവായുടെ മനസ്സിൽ ഇടം പിടിച്ചു. വരും കാലങ്ങളിൽ സഭയ്ക്ക് നേതൃത്വം കൊടുക്കുവാൻ പറ്റിയ ഒരാളായി ബാവ പോളച്ചനെ മനസ്സിൽ കണ്ടു.